ഒരു തുറന്ന ചർച്ചാവേദി

Thursday, 12 October 2017

ലോക കാഴ്ച ദിനം: കിലുങ്ങും ബോളില്‍ നിന്ന് സുവര്‍ണ ചരിത്രമെഴുതിയ ഹെന്റിയെ അറിയാം...

കെ കെ ജയേഷ്
കോഴിക്കോട്: ആറുവയസ്സുവരെ രജനീഷ് ഹെന്റിയ്ക്ക് കാഴ്ചയുണ്ടായിരുന്നു. ക്രിക്കറ്റിനോട് വലിയ താത്പര്യമുള്ള ഹെന്റി മൈതാനങ്ങളില്‍ കളി കാണാന്‍ പോയി. ടി വിയില്‍ ക്രിക്കറ്റ് നടക്കുമ്പോള്‍ ആവേശത്തോടെ കൂട്ടുകാര്‍ക്കൊപ്പം കളികണ്ടിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അവന്റെ കാഴ്ച നഷ്ടപ്പെട്ടു. അതോടെ ഹെന്റിയ്ക്ക് വെളിച്ചത്തിന്റെ ലോകം നഷ്ടമായി. മുമ്പില്‍ ഇരുട്ടുമൂടിയത് മാത്രമല്ല പ്രിയപ്പെട്ട ക്രിക്കറ്റ് ഇനി കളിക്കാനോ കാണാനോ കഴിയില്ലെന്ന യാഥാര്‍ഥ്യം ആ കൊച്ചുകുട്ടിയെ തളര്‍ത്തി. എന്നാല്‍ ഏറെനാള്‍ കഴിഞ്ഞില്ല. കാഴ്ചയില്ലാതെ തന്നെ കാഴ്ചയുടെ പുതിയ ആകാശങ്ങള്‍ അവന്‍ സ്വന്തമാക്കി. അതോടെ നഷ്ടപ്പെട്ടുവെന്ന് കരുതിയ പ്രിയപ്പെട്ട ക്രിക്കറ്റും അവനടുത്തേക്ക് തിരിച്ചെത്തി.
http://janayugomonline.com/blindday-henry-cricket/
സ്വന്തം ഇച്ഛാശക്തി കൊണ്ട് അന്ധതയെ തോല്‍പ്പിച്ച കോഴിക്കോട് സ്വദേശിയായ രജനീഷ് ഹെന്റി അറിയപ്പെടുന്ന ബ്ലൈന്‍ഡ് ക്രിക്കറ്റ് കളിക്കാരനാണിന്ന്. മാത്രമല്ല അന്ധരായവര്‍ക്ക് വേണ്ടിയുള്ള ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്റ് ഇന്‍ കേരളയുടെ ജനറല്‍ സെക്രട്ടറിയും ദേശീയതലത്തിലുള്ള ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്റ് ഇന്‍ ഇന്ത്യയുടെ പ്രധാന ഭാരവാഹികളിലൊരാളുമാണ് ഇദ്ദേഹമിന്ന്. കോഴിക്കോട് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കൂടിയാണ് ഹെന്റി. കോഴിക്കോട് ക്രിസ്ത്യന്‍ കോളെജിനടുത്ത് മാങ്കുഴി വീട്ടിലാണ് ഹെന്റിയുടെ ജനനം. അച്ഛന്‍ നേരത്തെ മരിച്ച ഹെന്റി അമ്മ സാറാമ്മയുടെ സംരക്ഷണയിലാണ് വളര്‍ന്നത്. അപ്രതീക്ഷിതമായി അന്ധത പിടിമുറുക്കിയപ്പോള്‍ ഏറെ തളര്‍ന്നുപോയെന്ന് അദ്ദഹം പറയുന്നു.
കാഴ്ചയില്ലാത്തവര്‍ക്ക് എങ്ങിനെ ക്രിക്കറ്റ് കളിക്കാമെന്ന ചിന്തയായിരുന്നു പിന്നീട്. കാഴ്ചയില്ലാത്തപ്പോഴും സാധാരണ ബോളുകള്‍ ഉപയോഗിച്ച് തന്നെ കളിച്ചു. പിന്നീടാണ് കാഴ്ചയില്ലാത്തവര്‍ക്ക് കളിക്കാന്‍ പ്രത്യേക ബോളുകള്‍ ഉണ്ടെന്ന് മനസ്സിലാക്കുന്നത്. ബോള്‍ എവിടെയന്ന് മനസ്സിലാക്കുന്നതിനായി കിലുക്കമുള്ള ഫൈബര്‍ ബോളുകളാണ് ബ്ലൈന്‍ഡ് ക്രിക്കറ്റിന് ഉപയോഗിക്കുന്നത്. ശബ്ദത്തിലൂടെ ഗതി മനസ്സിലാക്കി ഹെന്റി ബോളുകള്‍ അടിച്ചു. തന്നെപ്പോലെ കാഴ്ചയില്ലാത്ത നിരവധി പേരെ വിളിച്ചു ചേര്‍ത്ത് ഹെന്റി അങ്ങനെ അന്ധര്‍ക്കായുള്ള ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങി. ബാറ്റ്‌സ്മാന്‍ ബോള്‍ അടിക്കുന്നതും ഫീല്‍ഡര്‍ ബോള്‍ അടുത്തേക്ക് എത്തുന്നതും അറിയുന്നത് ബോളിന്റെ കിലുക്കം കേട്ടുകൊണ്ട്. അങ്ങനെ കിലുങ്ങുന്ന ആ പന്ത് ഹെന്റിയെ കേരള ടീമിലേക്കും ഇന്ത്യന്‍ എ ടീമിലേക്കും വരെ എത്തിച്ചു.
തന്നെപ്പോലെ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന കാഴ്ചയില്ലാത്തവരെ ഈ രംഗത്തേക്ക് കൊണ്ടുവരാനായി അദ്ദേഹത്തിന്റെ പിന്നീടുള്ള പരിശ്രമം. 90 മുതല്‍ കേരളത്തില്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് പ്രചാരത്തിലുണ്ട്. നേരത്തെ മറ്റൊരു സംഘടനയായിരുന്നു പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. സ്‌പോണ്‍സര്‍മാരെ കിട്ടാതെയും സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാതെയും കളി മുടന്തി നീങ്ങുന്ന കാലം. 2012 ല്‍ കളിക്കാരായ ആളുകള്‍ ചേര്‍ന്ന് ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരള എന്ന സംഘടന രൂപീകരിച്ചു. അന്ധതയെ ശപിച്ച് കഴിയുന്ന യുവാക്കളെ ക്രിക്കറ്റിന്റെ ലോകത്തിലേക്ക് വഴി നടത്താനുള്ള ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണ് ഹെന്റി ഇപ്പോള്‍. തനിക്ക് ഏറെ പ്രിയപ്പെട്ട കളിയെ കളിക്കാതെ മാറ്റിവെച്ച് മറ്റുള്ളവരെ ആ കളിയുടെ ലോകത്തേക്ക് എത്തിക്കാനുള്ള കഠിന പരിശ്രമം.
പൂര്‍ണ്ണമായും കാഴ്ചയില്ലാത്തവരും ഭാഗികമായി കാഴ്ചയില്ലാത്തവരും ബ്ലൈന്‍ഡ് ക്രിക്കറ്റിന്റെ കളിക്കളത്തിലുണ്ടാവും. ഫീല്‍ഡില്‍ ഇവരെ തിരിച്ചറിയാനായി കൈകളില്‍ പ്രത്യേക ആം ബാന്‍ഡുമുണ്ടാകും. ഒരു ടീമില്‍ ഇവര്‍ എത്രപേര്‍ വേണമെന്ന് നിബന്ധനയുണ്ട്. ഇവര്‍ നേടുന്ന റണ്ണുകള്‍ കണക്കുകൂട്ടുന്നതിനും വ്യത്യാസമുണ്ട്. തീരെ കാഴ്ചയില്ലാത്തവര്‍ ഒരു റണ്‍ നേടിയാണ് അത് രണ്ട് റണ്ണായാണ് കണക്കാക്കുക. ഇവര്‍ അമ്പത് റണ്‍സ് നേടിയാല്‍ സെഞ്ച്വറിയാകും. പരിക്കേറ്റു മത്സരത്തില്‍ നിന്ന് ഒരാള്‍ക്ക് മാറേണ്ടിവരികയാണെങ്കില്‍ പകരം അതേ വിഭാഗത്തില്‍ പെട്ട കളിക്കാരനെ മാത്രമെ കളിക്കാന്‍ അനുവദിക്കുകയുള്ളു. ബ്ലൈന്‍ഡ് ക്രിക്കറ്റില്‍ ഏകദിന മത്സരങ്ങളും ട്വന്റി 20 മത്സരങ്ങളുമുണ്ട്. ഇരുവിഭാഗത്തിലും ഇന്ത്യയാണ് നിലവിലെ ലോക ജേതാക്കള്‍. എന്നിരുന്നാലും കളിയ്ക്ക് വേണ്ട പ്രോത്സാഹനം ഭരണാധികാരികളുടെ ഭാഗത്ത് നിന്നും ലഭിക്കുന്നില്ലെന്ന പരാതിയാണ് ഹെന്റിയ്ക്കുള്ളത്. സംഘടനയില്‍ രജിസ്റ്റര്‍ ചെയ്ത പത്തോളം ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമുകള്‍ കേരളത്തിലുണ്ട്. ഇരുന്നൂറോളം ബ്ലൈന്‍ഡ് കളിക്കാര്‍ കേരളത്തില്‍ സജീവമായി ക്രിക്കറ്റ് കളിക്കുന്നുണ്ട്.
അന്ധരായ കുട്ടികളെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരള പരിശീലനം നല്‍കുന്നുണ്ട്. സ്വന്തമായി ഗ്രൗണ്ട് ഇല്ലാത്തതിനാല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഗ്രൗണ്ടുകള്‍ ലഭിക്കുന്നതിന് അനുസരിച്ചാണ് പരിശീലനം നല്‍കുന്നത്.ചെറുപ്പത്തില്‍ തന്നെ പരിശീലനം നല്‍കിയാല്‍ കഴിവുറ്റ കളിക്കാരെ വളര്‍ത്തിക്കൊണ്ട് വരാന്‍ സാധിക്കുമെന്ന് ഹെന്റി പറയുന്നു.
കോഴിക്കോട്ട് ആരംഭിച്ച കാഴ്ച പരിമിതിയുള്ളവരുടെ ദക്ഷിണ മേഖലാ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ തിരക്കുകളിലാണ് ഹെന്റി. ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന മുഹമ്മദ് ഫര്‍ഹാനാണ് കേരള ടീമിനെ നയിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ദുബൈയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന്റെ പ്രതീക്ഷകളിലാണ് ഹെന്റി. ഇത്തവണയും മികച്ചൊരു ജയം രാജ്യത്തിന് അദ്ദേഹം പ്രതീക്ഷിക്കുന്നു. വിജയങ്ങളുടെ തിളക്കം മാത്രമല്ല കണ്ണില്‍ ഇരുട്ട് പടരുമ്പോള്‍ ജീവിതം തന്നെ തകര്‍ന്നുപോയെന്ന് കരുതി വിലപിച്ച നിരവധി പേരെ ക്രിക്കറ്റിലൂടെ വെളിച്ചത്തിന്റെ വഴിയിലേക്ക് നടത്തിയതിന്റെ സന്തോഷവും ആ മുഖത്തുണ്ട്.
Share:

ചെറിയ നന്മകള്‍ മിന്നാമിനുങ്ങുവെട്ടം പോലെ

എല്ലാവരുടെയും സ്വഭാവം വിഭിന്നമാണ്. ചെറിയ ചെറിയ നന്മകള്‍ ചെറിയ മിന്നാമിനുങ്ങുവെട്ടം പോലെ തിളങ്ങിക്കൊണ്ടിരിക്കും.. എന്നാല്‍ ഇവയെല്ലാം ഒരുമിച്ചു നിന്നാലോ?.... 
വെളിച്ചം കൂടുംതോറും സൂര്യപ്രകാശം തീപൊലെ പൊള്ളുന്നു. എന്നാല്‍ മിന്നാമിനുങ്ങുകളുടെ പ്രകാശം ഒത്തുചേരുമ്പോള്‍ അവിടെ വെളിച്ചം മാത്രമാണ്.. 
നല്ല വാര്‍ത്ത.... അത് ഇനി ഏത് വെബ്‌സൈറ്റാണ് പ്രസിദ്ധീകരിക്കുന്നതെങ്കിലും ഈ ഇടത്തില്‍ അവരെല്ലാം ഒരുമിച്ചായിരിക്കും.. മതങ്ങള്‍ നല്ലതാണ്.. മനുഷ്യനെ നേര്‍വഴിയ്ക്ക് നടത്താനും ചിട്ടയായ ജീവിതക്രമ
ങ്ങള്‍ നിലനിര്‍ത്തുന്നതിനും മതം വഹിക്കുന്ന പങ്ക് വിസ്മരിച്ചുകൂടാ......എന്നാല്‍ സൗഹാര്‍ദ്ദം അവയെ സൗന്ദര്യമുള്ളതാക്കുന്നു.. ഇതുപോലെ എല്ലാ നല്ലതും ഒത്തുവരാനാണ് ഈ ഇടം.

ആളുകള്‍ക്ക് നന്മവരാന്‍ ഉപകരിക്കുന്ന നല്ല വാര്‍ത്തകള്‍ ഉള്‍പ്പേജുകളില്‍ വന്നുപോകേണ്ടവയല്ല... നിങ്ങളുടെ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യപ്പെടുകയാണിവിടെ... പങ്കുവെയ്ക്കപ്പെടുന്നതിലൂടെ പത്രവാര്‍ത്തകളില്‍ നന്മയുടെ അംശവുമുണ്ടെന്ന കണ്ടെത്തലുകളും തുറന്നുകാട്ടാനാണ് ഇടം ആഗ്രഹിക്കുന്നത്.....
Share:

Monday, 27 March 2017

ഭവനം

     ഭവനം എന്നത് ഒരാളുടെ സാമ്പത്തിക ലക്ഷ്യങ്ങളിൽപ്പെടുന്ന ഒന്നാണ്. തനിക്ക് ഏറ്റവും അനുയോജ്യമായ വായ്പ തരപ്പെടുത്തി എടുക്കേണ്ടതിന്റെ പൂർണ ഉത്തരവാദിത്വം അത് എടുക്കുന്നയാൾക്കു തന്നെ. വീടോ ഫ്ളാറ്റോ വാങ്ങാനാണ് ഉദ്ദേശ്യമെങ്കിൽ അതിനു വേണ്ട ബജറ്റ് എത്രയെന്ന് ആദ്യമേ തീരുമാനിക്കണം. വീട് മോടി കൂട്ടാനോ അറ്റകുറ്റപ്പണിക്കോ ആണ് ഭവനവായ്പ എടുക്കുന്നതെങ്കിൽ അതിനായുള്ള ബജറ്റും ആദ്യമേതന്നെ തീർച്ചപ്പെടുത്തണം. വായ്പ എടുക്കുംമുമ്പ് ചില കാര്യങ്ങൾ മനസ്സിലാക്കുന്നത് നന്നായിരിക്കും. ഭവനവായ്പ എടുക്കുന്ന ഒരാൾ പ്രതിമാസം വായ്പയിലേക്ക് തിരിച്ചടയ്ക്കേണ്ട തുകയാണ് ഇ.എം.ഐ. (Equated Monthly Instalment). വായ്പ എടുക്കുന്ന തുകയ്ക്കും പലിശനിരക്കിനും തിരിച്ചടവ് കാലാവധിക്കും ആനുപാതികമായി ഇ.എം.ഐ.യിൽ ഏറ്റക്കുറച്ചിലുകളുണ്ടാവും. ഭവനവായ്പ എടുക്കാനുദ്ദേശിക്കുന്ന ഒരാൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം ഇതുതന്നെ. ബാങ്കുകൾ ഒരാൾക്ക് വായ്പ നല്കുന്നതിനുള്ള പരമാവധി തുക എത്രയെന്നു നിശ്ചയിക്കുക പലതരത്തിലാണ്. ഉദാഹരണം: ചില ബാങ്കുകൾ ഒരാളുടെ ഇതര കിഴിവുകൾക്കു ശേഷമുള്ള പ്രതിമാസ ശമ്പളത്തിന്റെ 25 മടങ്ങോ 30 മടങ്ങോ ഭവനവായ്പയായി നല്കുമ്പോൾ, മറ്റു ചില ബാങ്കുകൾ പ്രതിമാസ തിരിച്ചടവ് മൊത്ത മാസശമ്പളത്തിന്റെ 50 ശതമാനത്തിൽ കവിയാൻ പാടില്ലെന്ന് നിഷ്കർഷിക്കുന്നു. മറ്റു വായ്പകളോ അടവുകളോ ഉണ്ടെങ്കിൽ അതുകഴിഞ്ഞിട്ടുള്ള തുകയേ ലഭിക്കൂ. ഉദാഹരണം: ഒരാളുടെ പ്രതിമാസശമ്പളം 35,000 രൂപയും പ്രൊവിഡന്റ് ഫണ്ട്, പേഴ്സണൽ ലോൺ എന്നീ ഇനങ്ങളിലുള്ള അടവ് 8,000 രൂപയും ആണെന്നിരിക്കട്ടെ. ഇവിടെ അയാളുടെ നെറ്റ് സാലറി 27,000 രൂപയായിരിക്കും. നെറ്റ് സാലറിയുടെ 30 മടങ്ങ് ഭവനവായ്പയായി ലഭിക്കുന്നൊരു ബാങ്കിൽനിന്നും കിട്ടുക 27,000x30 = 8,10,000 രൂപയായിരിക്കും. മറ്റൊരു ബാങ്ക് നിഷ്കർഷിക്കുന്നത് ഭവനവായ്പയിലേക്കുള്ള തിരിച്ചടവ് ഉൾപ്പെടെ ഒരാളുടെ മൊത്തം തിരിച്ചടവ് അയാളുടെ മൊത്ത ശമ്പളത്തിന്റെ 50 ശതമാനത്തിൽ കൂടാൻ പാടില്ല എന്നാണെന്നിരിക്കട്ടെ. ഈ ഉദാഹരണത്തിലെ ആളുടെ മൊത്ത ശമ്പളം 35,000 രൂപയും, ഇതര ഇനങ്ങളിലുള്ള നിലവിലെ തിരിച്ചടവ് 8,000 രൂപയുമാണ്. ബാങ്കിന്റെ നിയമം അനുസരിച്ച് ഇയാളുടെ മൊത്തശമ്പളമായ 35,000 രൂപയുടെ 50 ശതമാനം, അതായത് 17,500 രൂപയാണ് എല്ലാ ഇനത്തിലുമുള്ള തിരിച്ചടവായി പരിഗണിക്കുക. അതായത് 9,500 രൂപയാണ് (നിലവിലുള്ള തിരിച്ചടവ് 8,000 + 9,500 = 17,500) അനുവദിക്കാൻ പോകുന്ന ഭവനവായ്പയുടെ തിരിച്ചടവിലേക്ക് ബാങ്കിന് പരമാവധി കണക്കാക്കാനാവുക. 

വായ്പയെടുക്കുന്ന ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസ തവണ ആയിരം രൂപയാണെന്നു കരുതിയാൽ ഈ ബാങ്കിൽനിന്നും അയാൾക്ക് പരമാവധി അനുവദിച്ചു കിട്ടുന്ന തുക 9,50,000 രൂപയാകും. ഭവനവായ്പ എടുക്കാൻ ആഗ്രഹിക്കുന്നയാൾ ബാങ്കിൽനിന്നും തരപ്പെടുത്തിയെടുക്കാനാകുന്ന തുക എത്രയെന്നും ആയതിലേക്ക്പ്രതിമാസം തനിക്ക് എത്ര രൂപ പരമാവധി തിരിച്ചടയ്ക്കാനാകുമെന്നും ആദ്യം തന്നെ അറിഞ്ഞിരിക്കണം. നിലവിലുള്ള പലിശനിരക്കിന് ആനുപാതികമായി വിവിധ കാലയളവിലേക്ക് എന്തായിരിക്കും ഇ.എം.ഐ. എന്നത് ബാങ്കുകളുടെ വെബ്സൈറ്റിൽനിന്നോ ശാഖകളിൽനിന്നോ കൃത്യമായി അറിയാൻ സാധിക്കും. പലിശനിരക്കും ഇ.എം.ഐ.യും താരതമ്യം ചെയ്യുമ്പോൾ ഇതുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന മറ്റുചില ചെലവുകൾകൂടി താരതമ്യം ചെയ്യണം. ബാങ്കുകൾ വായ്പ അനുവദിച്ചു നൽകുമ്പോൾ ഈടാക്കുന്ന പ്രോസസിങ് ഫീ, വാല്യൂവേഷൻ ചാർജ്, ലീഗൽ ചാർജ്, ഡോക്യുമെന്റേഷൻ ചാർജ് എന്നിവയൊക്കെ എത്രയെന്ന് ആദ്യമേതന്നെ ചോദിച്ചറിയണം. വിവിധ ബാങ്കുകൾ ഇത്തരത്തിൽ ഈടാക്കുന്ന ചാർജുകൾ വ്യത്യസ്തമായതിനാൽ ഒരു താരതമ്യപഠനം ഇവിടെയും നടത്തേണ്ടതുണ്ട്. ഓരോരുത്തരുടെയും സാമ്പത്തിക ചുറ്റുപാടുകൾക്ക് അനുയോജ്യമായ ഭവനവും ബജറ്റും ആയിരിക്കണം വിഭാവനം ചെയ്യേണ്ടത്. കാലതാമസം ഒഴിവാക്കാം. ഭവനവായ്പയുമായി ബന്ധപ്പെട്ട് ബാങ്കുകളിലും ഇതര ധനകാര്യ സ്ഥാപനങ്ങളിലും നൽകേണ്ടുന്ന രേഖകൾ ഏതെന്ന് ആദ്യമേ അറിഞ്ഞിരിക്കുന്നത് ഭവനവായ്പ അനുവദിച്ചു കിട്ടാൻ വേണ്ടുന്ന കാലതാമസം ഒഴിവാക്കും. നിങ്ങൾ വാങ്ങുവാൻ പോകുന്ന അഥവാ വീടുവയ്ക്കുവാൻ പോകുന്ന സ്ഥലത്തിന്റെ ആധാരം, മുന്നാധാരം, കരം അടച്ച രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്കെച്ച്, ബാധ്യതാ സർട്ടിഫിക്കറ്റ് എന്നിവയാണ് സാധാരണ ഗതിയിൽ വായ്പയ്ക്കായി ബാങ്കിൽ സമർപ്പിക്കേണ്ടിവരിക. ഇവയിൽ ആധാരവും മുന്നാധാരവും വായ്പ എടുക്കുന്നയാളുടെ കൈവശം കണ്ടേക്കാം. കരം അടച്ച രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവ വില്ലേജ് ഓഫീസിൽനിന്നും ബാധ്യത സർട്ടിഫിക്കറ്റ് രജിസ്ട്രാർ ഓഫീസിൽനിന്നും അപേക്ഷ നൽകി വാങ്ങേണ്ടി വരും. ഒരു വീടോ ഫ്ളാറ്റോ മറ്റോ വാങ്ങാനാണ് വായ്പയെങ്കിൽ വില്പനക്കാരനോ ബിൽഡറോ ആയുള്ള കരാറും പണിപൂർത്തിയായ വീടോ ഫ്ളാറ്റോ ആണ് വാങ്ങുന്നതെങ്കിൽ വീടിന്റെ അല്ലെങ്കിൽ ഫ്ളാറ്റിന്റെ കരം അടച്ച രസീതും ബാങ്കിൽ നൽകേണ്ടി വരും. കൈവശം പണം വേണം കേവലം യോഗ്യതയ്ക്ക് അനുസരിച്ച് മാത്രമല്ല ബാങ്കുകൾ വായ്പ നൽകുക. 

ഒരു നിശ്ചിത ശതമാനം തുക വീട് വാങ്ങുന്നതിലേക്കായി മാർജിൻ തുകയായി ഓരോരുത്തരും കരുതേണ്ടി വരും. മേൽപ്പറഞ്ഞ ഉദാഹരണത്തിൽ ബാങ്കിൽനിന്ന് 9.50 ലക്ഷം രൂപ വായ്പയായി അനുവദിച്ചുകിട്ടാൻ ഒരാൾക്ക് യോഗ്യത ഉണ്ടെങ്കിൽ പോലും 10 ലക്ഷം രൂപയുടെ വീടാണ് നിങ്ങൾ വാങ്ങുവാൻ ഉദ്ദേശിക്കുന്നതെങ്കിൽ 20 ശതമാനം മാർജിൻ നിഷ്കർഷിക്കുന്ന ഒരു ബാങ്കിൽനിന്നും നിങ്ങൾക്ക് പരമാവധി ലഭിക്കുന്ന വായ്പ എട്ടു ലക്ഷം രൂപ മാത്രമായിരിക്കും. മാർജിൻ ആയ രണ്ടു ലക്ഷം രൂപ ഈ വീട് വാങ്ങാൻ കൈവശം ഉണ്ടായിരിക്കണം എന്നു സാരം. ഭവന വായ്പ പ്ലാൻ ചെയ്യുമ്പോൾ മാർജിൻ മണി എത്ര വേണ്ടിവരുമെന്നും അത് എങ്ങനെ സംഘടിപ്പിക്കാനാകുമെന്നും നേരത്തേതന്നെ ആസൂത്രണം ചെയ്യണം. വീട് എന്ന സ്വപ്നസാക്ഷാത്കാരത്തിന് ശ്രമിക്കുമ്പോഴും അതിനായി ബജറ്റ് വിഭാവനം ചെയ്യുമ്പോഴും ഇത്രയും കാര്യങ്ങൾ ഒാർത്തേ മതിയാവൂ. ഇൻഷുറൻസ് പരിരക്ഷ വേണം വായ്പ എടുത്താണെങ്കിലും ഇത്തരത്തിൽ ഒരു ആസ്തി പടുത്തുയർത്തുമ്പോൾ ഒന്നോർത്തു സമാധാനിക്കാം. 

മൂല്യം വർധിച്ചുവരുന്ന ഈ ആസ്തി വരും കാലങ്ങളിൽ അടുത്ത തലമുറയ്ക്കു കൈമാറാനുതകുന്ന ഒന്നുതന്നെ. ഇത്തരത്തിൽ ഈ ആസ്തി അടുത്ത തലമുറയ്ക്കു കൈമാറുക എന്ന ഉദ്ദേശ്യത്തോടെ ഭവനവായ്പ എടുക്കുമ്പോൾ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. കുറഞ്ഞ പക്ഷം ഭവനവായ്പയുടെ കാലാവധി പൂർത്തീകരിക്കുംവരെയെങ്കിലും വായ്പ എടുക്കുന്നയാൾക്ക് ഒരു ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം. പ്രീമിയം ഏറ്റവും കുറഞ്ഞ ടേം ഇൻഷുറൻസ് തന്നെയാവണം ഇതിലേക്കായി തിരഞ്ഞെടുക്കേണ്ടത്. അല്ലാത്തപക്ഷം, മൂല്യവർധനയ്ക്കുതകുന്ന ഒരു ആസ്തി കൈമാറുക എന്ന ലക്ഷ്യത്തോടെ എടുത്ത ഭവനവായ്പ അടുത്ത തലമുറയ്ക്കു ബാധ്യത കൈമാറുന്ന ഒരു ഇടപാടായി പരിണമിച്ചേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ശ്രദ്ധിക്കുക: ഇവിടെ വായ്പയെടുക്കുന്നയാൾ വായ്പാ കാലാവധി പൂർത്തിയാകും വരെയുള്ള കാലത്തേക്ക് റിസ്ക് കവർ ചെയ്യാനുള്ള ടേം ഇൻഷുറൻസാണ് വാങ്ങേണ്ടത്. അല്ലാതെ എൻഡോവ്മെന്റ്/മണിബാക്ക് പോളിസികളിൽ കൈവച്ചാൽ വായ്പാ തിരിച്ചടവിനൊപ്പം പ്രതിമാസം ഇതിലേക്കായി മറ്റൊരു തുക വകയിരുത്തേണ്ടി വരും.

അവസാനമായി ഒരു കാര്യംകൂടി; ഭവനവായ്പ നല്കുന്ന ബാങ്കുകൾ ഭവനത്തിനുകൂടി ഇൻഷുറൻസ് പരിരക്ഷ നിർബന്ധമായി നിഷ്കർഷിക്കും. വിവിധ ഇൻഷുറൻസ് കമ്പനികൾ വിവിധ കാലയളവിലേക്ക് നല്കുന്ന പ്രീമിയം താരതമ്യം ചെയ്ത് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക. മികച്ചൊരു നിക്ഷേപമായി കരുതപ്പെടുന്നഗൃഹം സ്വന്തമാക്കാൻ നല്ലഗൃഹപാഠം തന്നെ ആവശ്യമാണ്. (മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സാമ്പത്തിക ആസൂത്രണത്തിലൂടെ ജീവിതവിജയം എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പിൽ നിന്ന്)
Share:

Tuesday, 21 March 2017

ചുംബനം മധുരതരമാകുന്നത്


ഒരു കുഞ്ഞ് പിറക്കുമ്പോള്‍ അമ്മയും അച്ഛനും ആദ്യം ആ കുട്ടിയ്ക്ക് നല്‍കുന്നത് ചുംബനമാണ്. അങ്ങനെ ഏറ്റവും പവിത്രമായ സ്‌നേഹാവിഷ്‌കാരമായ വാക്കിനെ ഇന്നെല്ലാം കേള്‍ക്കുന്നത് തന്നെ അശ്ലീല പദമായിട്ടാണ്. എന്തുകൊണ്ട് അങ്ങനെയാകുന്നു? വളരുംതോറും നാം അതിനെ അവഞ്ജയോടെ നോക്കുന്നത് എന്തിനാണ്? മനുഷ്യര്‍ക്ക് മാത്രമല്ല, പ്രകൃതി ഒട്ടാകെ ആശ്വസിക്കുകയും നമ്മോട് അടക്കുകയും ചെയ്യുന്ന ഈ പ്രകടനത്തെ നമുക്ക് ശരിയായ കണ്ണുകൊണ്ട് നോക്കിക്കാണാം.
അര്‍ഹതയുള്ളവര്‍ക്ക് അഹര്‍തപ്പെട്ട ഇടത്തില്‍വെച്ച് കൊടുക്കണമെന്ന് വാശികാണിക്കുന്ന ഈ സമരങ്ങളെ പ്രകൃതിയ്ക്കും പങ്കുവെച്ച് കൊടുക്കാം. അവരും ആഗ്രഹിക്കുന്നുണ്ട്. ഇന്ന് ലോകവനദിനമായി ആചരിക്കുന്നുണ്ടെങ്കില്‍ തീരുമാനിക്കേണ്ടത് വനം മഴതരുന്നുവെന്നത്‌കൊണ്ട് അവയെ സ്‌നേഹിക്കണമെന്നല്ല, നമ്മെപ്പോലെ അവയും പ്രകൃതിയുടെ ഭാഗമാണെന്ന് തിരിച്ചറിവില്‍ നിന്ന് അവയെ സ്‌നേഹിക്കണമെന്നാണ്.

 നിങ്ങളുടെ കുഞ്ഞിനെ നിങ്ങള്‍ക്കേറ്റവും പ്രീയപ്പെട്ട മരത്തെ പരിചയപ്പെടുത്തിക്കൊണ്ട് ഈ വനദിനംആചരിക്കു. അവയ്ക്ക് ഒരുമ്മ കൊടുക്കാന്‍ കുട്ടിയെ പരിശീലിപ്പിക്കൂ. പൂവിനെയും പുല്ലിനെയും പൂമ്പാറ്റയെയും സ്‌നേഹിക്കുവാനുള്ള മനസ്സ് അവര്‍ക്കുണ്ടാകട്ടെ. ഇഷ്ടപ്പെട്ടാല്‍ മാത്രമെ അവയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ അവര്‍ക്കും തോന്നുകയുള്ളൂ. അടിച്ചേല്‍പ്പിക്കുന്ന സ്‌നേഹം വെച്ചുകെട്ടലുകള്‍പോലെ അഭംഗിയായി മുഴച്ച് നില്‍ക്കുകയേയുള്ളൂ. പിറന്നാളുകള്‍ക്ക് കേക്ക് മുറിക്കുന്നതിനൊപ്പം ഒരു തൈ നടാനും അവയെ ദിനവും സ്‌നേഹിക്കാനും പഠിപ്പിക്കൂ.

'ഒരു മരമല്ല അനേകായിരം മരങ്ങളാണ് വനം'

നാം പൂവിന് ഉമ്മകൊടുത്താല്‍ അവ ആടുന്നത് കാണാം, മഴത്തുള്ളി ചുംബിച്ചാല്‍ അവ കുളിര്‍ത്ത് തുള്ളുന്നത് കാണാം.

പണ്ട് മുറ്റമടിക്കുന്ന ചൂലുകൊണ്ട് മാവിന്റെ ചുറ്റും കറങ്ങുന്നതോര്‍മ്മയുണ്ട്, അവ അടുത്ത വര്‍ഷം ഇതിലും നന്നായി പഴങ്ങള്‍ തരുമെന്ന വിശ്വാത്തിലാണെങ്കില്‍ക്കൂടി ആ വിശ്വാസം മരങ്ങള്‍ക്ക് നല്‍കിയിരുന്നത് ജീവിതമാണ്. ജീവനാണ്. കല്ലിന് പോലും ജീവനുണ്ടെന്ന് വിശ്വസിക്കുന്ന നമുക്ക് പ്രകൃതിയ്ക്ക് നേരെ ക്രൂരതകള്‍ അഴിച്ചുവിടാന്‍ നാണമില്ലേ?

പ്രകൃതിയെ പഠിക്കുന്നതിന് അനുഭവസത്താവാദങ്ങളുടെ സഹായങ്ങള്‍പോലും തേടുന്ന മനുഷ്യര്‍ നിര്‍മ്മിച്ച തുച്ഛമായ പ്ലാസ്റ്റിക്കുകളും, കടന്ന് കയറ്റങ്ങളും കാടിനെ നശിപ്പിച്ചിട്ടേയുള്ളൂ. എല്ലാ ദുന്തങ്ങളും വരുത്തിവെച്ചതിനുശേഷം അവയ്‌ക്കൊരു ദിനം നല്‍കിയാല്‍ ഒന്നും തിരിച്ചുപിടിക്കാന്‍ ആവില്ല. ഒരിക്കലും.
Share:

Thursday, 16 March 2017

ബാഹുബലി 2 ദി കണ്‍ക്ലൂഷന്റെ ട്രെയിലര്‍ പുറത്തിറങ്ങി

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി 2 ദി കണ്‍ക്ലൂഷന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന രഹസ്യം അറിയാന്‍ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. സിനിമാ പ്രേമികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ട്രെയിലറിന്റെ ദൈര്‍ഘ്യം രണ്ട് മിന്നിട്ട് 24 സെക്കന്റാണ്. പ്രധാന കഥാപാത്രങ്ങളായ പ്രഭാസിന്റെയും റാണ രഘുപതിയുടെ പോരാട്ടം തന്നെയാണ് ട്രെയിലറിന്റെയും പ്രധാന ആകര്‍ഷണം. കണ്ണഞ്ചിപ്പിക്കുന്ന ട്രെയിലര്‍ പ്രേക്ഷകരില്‍ ദൃശ്യവിസ്മയം തീര്‍ക്കുകയാണ്. അനുഷ്‌കയുടെ സാമിപ്യമാണ് ട്രെയിലറിന്റെ മറ്റൊരു പ്രത്യേകത. നാസര്‍, രമ്യാകൃഷ്ണന്‍, സത്യരാജ്, തമന്ന തുടങ്ങിയ പ്രധാനതാരങ്ങളെല്ലാം ട്രെയിലറില്‍ വന്നുപോകുന്നു. കട്ടപ്പന എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ചില സൂചനകള്‍ കൂടി സംവിധായകന്‍ ട്രെയിലറില്‍ നല്‍കുന്നു. സിനിമയുടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ട്രെയിലറുകളാണ് പുറത്തിറങ്ങിയത്. ഏപ്രില്‍ 28-നാണ് ബാഹുബലി 2 തീയേറ്ററുകളിലെത്തുന്നത്. ട്രെയിലര്‍ പുറത്തിറങ്ങി അരമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം പേരാണ് ഇത് യുടുബില്‍ കണ്ടത്. ഏതായാലും ബാഹുബലി 2 ദി കണ്‍ക്ലൂഷനും ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഒരു പുതിയ ഏടായിരിക്കുമെന്നുറപ്പാണ്.
Share:

Sunday, 12 March 2017

മിണ്ടാപ്രാണികളുടെ മിശിഹ

കെ. രംഗനാഥ് കൃഷ്ണ

'ഡോക്ടര്‍ ഒന്നു വേഗം വരണം മോനൂനെ വണ്ടിയിടിച്ചു മുഖത്തും ദേഹത്തുമെല്ലാം ഗുരുതരമായ പരിക്കുണ്ട്.........ഇവനെന്തിങ്കിലും പറ്റിയാല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല......' ഒരു തേങ്ങലോടെ കോള്‍ കട്ടായി. കോട്ടയത്ത് അടുത്ത ബന്ധുവിന്റെ കല്യാണ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന ഡോ. ദീപു ഭാര്യയേയും മക്കളേയും അവിടെ നിര്‍ത്തി ഉടന്‍ തന്നെ കാറുമെടുത്ത് ചെങ്ങന്നൂര്‍ ആശുപത്രിയില്‍ പാഞ്ഞെത്തി. അവിടെ കണ്ട കാഴ്ച ഭീകരമായിരുന്നു. 
രക്തത്തില്‍ കുളിച്ച് കുടല്‍മാല പുറത്തുചാടി മരണാസന്നനായി കിടക്കുകയാണ് മോനു. ഉടന്‍ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ക്ഷതമേറ്റ ഭാഗം മുറിച്ചുമാറ്റി കുടല്‍മാല അകത്താക്കി വയര്‍ തുന്നലിട്ടു കഴിയാന്‍ നാലുമണിക്കൂര്‍ കഴിഞ്ഞു. പിന്നെയും ഒരു മണിക്കൂറെടുത്തു മോനു ബോധംവീണ് കണ്ണുതുറക്കാന്‍. കണ്ണുതുറന്നതിന് ശേഷം അവന്‍ ചെറുതായൊന്നു മുരണ്ടു ചുറ്റും കണ്ണോടിച്ച് വാലാട്ടികൊണ്ട് ഡോക്ടറുടെ കൈയ്യില്‍ നക്കാന്‍ തുടങ്ങി. ജീവന്‍ രക്ഷിച്ചതിനുള്ള നന്ദി പറച്ചിലാണത്. 

മോനു എന്ന ടിബറ്റ് വംശജനായ 'ലാസാ ആപ്‌സോ' ഇനത്തില്‍ പെട്ട നായയ്ക്കാണ് അകടം പിണഞ്ഞത്. അവനെ ജീവനു തുല്യം സ്‌നേഹിക്കുന്ന വയോധികനായ ഉടമസ്ഥന്‍ ഡോ. ദീപുവിന്റെ അടുത്ത് വന്നിട്ട് പറഞ്ഞു' അങ്ങ് ഡോക്ടറല്ല, ദൈവമാണ്... മിണ്ടാപ്രണികളുടെ മിശിഹ'. ഡോ. ദീപു ഫിലിപ്പ് മാത്യു എന്ന ചെങ്ങന്നൂര്‍ മൃഗാശുപത്രിയിലെ വെറ്റിനറി സര്‍ജ്ജന് ഇത് ആദ്യ അനുഭവമല്ല. 19 വര്‍ഷത്തെ ഔദ്യോഗിക ജീവതത്തിനിടെ രണ്ടായിരത്തില്‍ പരം മൃഗങ്ങള്‍ക്ക് ശസ്ത്രക്രിയ നടത്തി. ഓന്ത് മുതല്‍ ആനയെ വരെ ചികിത്സിച്ചിട്ടുണ്ട്. ആമ, അണ്ണാന്‍, നായ, പൂച്ച, കോഴി, താറാവ്, പന്നി, ഗിന്നിപ്പന്നി ആട്, പശു, എന്നിങ്ങനെ പോകുന്നു ഡോക്ടറുടെ പേഷ്യന്റ്‌സ്. വണ്ടിയിടിച്ചും, കല്ലുവിഴുങ്ങിയും, മറ്റെന്തെങ്കിലും അസുഖമായും മൃഗങ്ങളുമായി ആരെങ്കിലും ഏത് സമയത്ത് എത്തിയാലും ചികിത്സിക്കാന്‍ റെഡിയാണ്.

രക്തം കണ്ടാല്‍ തലകറങ്ങുന്ന ദീപുവില്‍ നിന്ന് മൃഗ ശസ്ത്രക്രിയാ വിദഗ്ദ്ധനായത് കഠിനാധ്വാനത്താല്‍. ഊര്‍ജ്ജതന്ത്രം പഠിച്ച് ബഹിരാകാശ ശാസ്ത്രജ്ഞനാകണമെന്നായിരുന്നു മോഹം. മെഡിക്കല്‍ എന്‍ട്രന്‍സ് കിട്ടി അവിചാരിതമായി മൃഗചികിത്സാ രംഗത്തേക്ക് എത്തി. രക്തം കണ്ടാല്‍ ഉടന്‍ തലകറങ്ങി വീഴുന്ന പ്രകൃതമായിരുന്നു. മണ്ണൂത്തി വെറ്റിനറി കോളേജിലെ പഠനകാലത്ത് തുടയെല്ലൊടിഞ്ഞ പട്ടിക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അധ്യാപകനായ സീനിയര്‍ ഡോക്ടര്‍ക്കൊപ്പം പോകേണ്ടി വന്നു. രക്തം കണ്ടതും തലകറങ്ങി വീണു. മണിക്കൂറുകള്‍ക്ക് ശേഷം ബോധം തെളിഞ്ഞപ്പോള്‍ അധ്യാപകന്റെ മടിയില്‍ തലവെച്ചു കിടക്കുകയാണ്. തനിക്കൊരിക്കലും ഒരു ഡോക്ടറാകാന്‍ പറ്റില്ലെന്ന് പറഞ്ഞ് കരഞ്ഞ ദീപുവിനോട് അധ്യാപകന്‍ പറഞ്ഞു ' നമ്മള്‍ എന്ത് ഭയക്കുന്നുവോ അത് കൂടുതല്‍ ആവര്‍ത്തി ചെയ്യുക, അങ്ങനെ ഭയത്തെ അതിജീവിക്കുക'.

ആ സംഭവത്തിന് ശേഷം ശസ്ത്രക്രിയാ സംബന്ധമായ പുസ്തകങ്ങള്‍ ഏറെ വായിച്ചു, ഒട്ടേറെ ശസ്ത്രക്രിയകളില്‍ പങ്കാളിയായി. പിന്നീട് ഒരിക്കലും അറപ്പുണ്ടായില്ല, തലകറക്കവും വന്നില്ല. ബിരുദത്തിന് ശേഷം മദ്രാസ് വെറ്റിനറി സര്‍വ്വകലാശാലയില്‍ നിന്ന് മൃഗശസ്ത്രക്രിയയില്‍ സ്വര്‍ണ്ണമെഡലോടെ ബിരുദാനന്തര ബിരുദം നേടി. ഇന്ന് അറിയപ്പെടുന്ന മൃഗശസ്ത്രക്രിയാ വിദഗ്ദ്ധനാണ്. 2009-ല്‍ സംസ്ഥാനത്തെ മികച്ച മൃഗഡോക്ടര്‍ എന്ന പുരസ്‌കാരം ലഭിച്ചു. പല തവണ ജില്ലയിലെ മികച്ച ഡോക്ടര്‍ എന്ന ബഹുമതി തേടിയെത്തിയിട്ടുണ്ട്. 

നായ്ക്കളയാണ് കൂടുതലായി ചികിത്സിക്കേണ്ടി വന്നിട്ടുള്ളതെന്ന് ഡോ. ദീപു പറഞ്ഞു. മനുഷ്യരെ പോലെ നായ്ക്കളില്‍ അര്‍ബുദം രോഗം ഇന്ന് വ്യാപകമായി കാണുന്നു, ഏറെയും വീട്ടില്‍ വളര്‍ത്തുന്ന പട്ടികള്‍ക്കാണ് കണ്ടുവരുന്നത്. നമ്മള്‍ കഴിക്കുന്ന അതേ ഭക്ഷണം തന്നെയാണ് നായ്ക്കള്‍ക്കും കൊടുക്കാറ്. ഭക്ഷണത്തിലെ വിഷാശം തന്നെയാണ് രോഗത്തിനുള്ള കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മനുഷ്യനെ പോലെ സംസാരിക്കാന്‍ മൃഗങ്ങള്‍ക്ക് സാധിക്കാത്തതിനാല്‍ രോഗനിര്‍ണ്ണയം മൃഗങ്ങളില്‍ ഏറെ ബുദ്ധിമുട്ടാണ്. എക്‌സറേ, സ്‌കാനിങ്ങ് അടക്കമുള്ള സംവിധാനങ്ങള്‍ വിരളമാണ്. താല്‍പര്യമില്ലാത്തവര്‍ക്ക് ഈ മേഖലയില്‍ തിളങ്ങാന്‍ സാധിക്കില്ല. മൃഗസംരക്ഷണവും പക്ഷിവളര്‍ത്തലും ഏറെ തൊഴില്‍ സാധ്യതകള്‍ ഉള്ള മേഖലയാണ്. മികച്ച വരുമാന മാര്‍ഗ്ഗം കൂടിയാണ് അദ്ദേഹം പറഞ്ഞു. മദ്രാസില്‍ ഒപ്പം പഠിച്ച് ഇപ്പോള്‍ കുറിയന്നൂര്‍ മൃഗാശുപത്രിയില്‍ സര്‍ജനായ ഡോ. ആര്‍. ചിത്ര ആണ് ജീവിത പങ്കാളി. നികിത, രോഹിത് എന്നിവര്‍ മക്കളും.
Share:

Tuesday, 7 March 2017

സഹായഹസ്തങ്ങള്‍ നീട്ടാം.... അനേകംപേര്‍ക്കായി....

Rajesh S.
Thiruvananthapuram District Secretary of All Kerala Wheelchair Rights Federation

ഞാന്‍ രാജേഷ്, എന്റെ സ്ഥലം തിരുവനന്തപുരത്തുള്ള നെടിയന്തല കാട്ടായിക്കോണം എന്ന സ്ഥലത്താണ്. എനിക്ക് ആക്‌സിഡന്റ് പറ്റുന്നതിന് മുമ്പ് എന്റെ സുഹൃത്തുക്കളോടും നാട്ടുകാരോടും നല്ല ബന്ധം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. ആ ബന്ധം  ഇപ്പോഴും തുടര്‍ന്ന് പോകുന്നു. എനിക്ക് രാഷ്ട്രിയ അനുഭാവം ഉണ്ടായിരുന്നു. പക്ഷേ ഒരു രാഷ്ട്രിയ പാര്‍ട്ടിയുടെയും കൊടി എടുക്കാന്‍ ശ്രമിച്ചിട്ടില്ല. സാമാന്യം ഇടത്തരം കുടുംബത്തിലാണ് ഞാന്‍  ജനിച്ചത്. ഞാന്‍ ഇത് വരെ സര്‍ക്കാരില്‍ നിന്ന് ഒരു ആനുകൂല്യവും വാങ്ങിയിട്ടില്ല. പക്ഷേ ഇപ്പോള്‍ ഞാന്‍ സര്‍ക്കാരിനോട് അപേക്ഷിക്കുകയാണ്. അത് കേന്ദ്രസര്‍ക്കാര്‍ ആയി കൊള്ളട്ടേ സംസ്ഥാന സര്‍ക്കാര്‍ ആയികൊള്ളട്ടെ. വീല്‍ചെയറില്‍ ജീവിതം തള്ളി നില്‍ക്കുന്നവരുടെ പ്രയാസങ്ങളും കഷ്ട്ടതകളും അറിഞ്ഞ് സഹായവുമായി എത്താന്‍ സര്‍ക്കാരുകള്‍ക്ക് കഴിയട്ടെ എന്നും ഞാന്‍ ആഗ്രഹിക്കുന്നു. ഇന്നസെന്റ്‌സാര്‍ പറഞ്ഞത് പോലെ കാന്‍സര്‍ വരുന്നവര്‍ക്ക് അതിനുള്ള ബുദ്ധിമുട്ട് അറിയൂ. അത് പോലെ സ്‌പൈനല്‍ ഇന്‍ജുറി പോലുള്ള രോഗങ്ങള്‍ വന്ന് കട്ടിലിലോ വീല്‍ചെയറിലോ ജീവിതം തള്ളിനീക്കുന്നവര്‍ക്ക് മാത്രമെ അതിന്റെ  ബുദ്ധിമുട്ട് അറിയൂ...
ഈ ലോകത്ത് ആശ്രയം ഇല്ലാതെ ആര്‍ക്കും ജീവിക്കാന്‍ പറ്റില്ല. സമ്പത്തുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും  അത് ഒരുപോലെ തന്നെ. വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍, മുതലാളികള്‍ക്ക് തൊഴിലാളികള്‍.. അങ്ങനെ ഓരൊരുത്തര്‍ക്കും സഹായത്തിന് ആളുകളെ ആവശ്യമുണ്ട്. ആരുടെയും സഹായമില്ലാതെ ആര്‍ക്കും ആരുമാകുമാകാന്‍ കഴിയില്ല. വീല്‍ചെയര്‍ സുഹത്തുക്കളാണ് എനിക്കെല്ലാം. ഞങ്ങളുടെ ലക്ഷ്യം വീടിന്റെ  ഉള്ളറകളില്‍ ഇരിക്കുന്ന ഇത്തരക്കാരെ പുറത്ത് എത്തിക്കുക എന്നതാണ്. ഇപ്പോഴും വീടിന്റെ  ഉള്ളറയില്‍ കഴിയുന്ന പതിനായിരക്കണക്കിനുള്ള എന്റെ സഹോദരി സഹോദരന്‍മാര്‍ നമ്മുടെ ദൈവത്തിന്റെ നാടായ ഈ കൊച്ചു കേരളത്തില്‍ ഉണ്ട്. അവര്‍ക്കെല്ലാം സഹായം നല്‍കാന്‍ നിങ്ങള്‍ക്ക് പറ്റുന്നത് ചെയ്യണം. എല്ലാവരെയും ജഗദീശ്വരന്‍ കാത്തുകൊള്ളട്ടെ....

Share:
Scroll To Top