ഒരു തുറന്ന ചർച്ചാവേദി

Friday, 27 January 2017

കവിത : ശല്യം

ല്യമാകുന്നു വെയിലും, തണുപ്പകലുമ്പോള്‍
മഴ പേമാരിയാകുമ്പോള്‍
നിലാവ് നിഴലിനെത്തരുമ്പോള്‍
വിശപ്പ് കൊഴുപ്പാവുമ്പോള്‍
അന്നം അധികമാകുമ്പോള്‍
നമ്മള്‍ രണ്ടാകുമ്പോള്‍

വെള്ളവും വളവും ഉറക്കവും
മഞ്ഞും പൂവും പകലും രാത്രിയും
ബാല്യവും കൗമാരവും
യൗവനവും വാര്‍ധക്യവും

പ്രണയവും വിരഹവും
വിവാഹവും വേര്‍പെടലും
തൊഴിലില്ലായ്മയും ജോലിയും
ധനവും പിച്ചച്ചട്ടിയും

സ്വാതന്ത്ര്യവും പാരതന്ത്ര്യവും
തടവറയും കൊട്ടാരവും
നീതിയും നന്മയും
നല്ലതും ചീത്തയും

അമ്മയും അച്ഛനും
കുട്ടിയും കുടുംബവും
പരിചിതരും അപരിചിതരും
ശല്യമാകുന്നുവെല്ലാം
നിനക്ക് നീ പോലും
നിന്റെ ജീവന്‍ പോലും
നിനക്ക് വേണ്ട എന്ന് തോന്നുകില്‍
ആരും ഇല്ലായ്മ എന്നതാണ്
ആരംഭമെങ്കിലും ആ വാക്യങ്ങള്‍
പ്രയോഗിക്കപ്പെടുക അവസാനങ്ങളിലാണ്

നിനക്ക് നീയും പുരയ്ക്ക് തൂണും
കണ്ണിന് കണ്ണീരും ശല്യമാകാതിരിക്കട്ടെ.....





Share:
Scroll To Top