ഒരു തുറന്ന ചർച്ചാവേദി

Tuesday, 24 January 2017

കളയാനൊന്നുമില്ല സാറേ

കേരം തിങ്ങും കേരളനാടെന്ന് നമ്മുടെ സംസ്ഥാനത്തെ പ്രകീര്‍ത്തിച്ചത് വെറുതെയൊന്നുമല്ല. കേരമെന്ന കല്‍പ്പവൃക്ഷം നമുക്കെന്നും അഭിമാനം തന്നെയാണ്. തെങ്ങും തേങ്ങയുമില്ലാത്ത ഒരു കേരളം ചിന്തിക്കാന്‍കൂടി കഴിയില്ല. തെങ്ങ് എന്നും ഉപകാരിതന്നെയാണ്. അതിന്റെ ഓരോ ഭാഗവും നമുക്ക് ഉപകാരപ്രദമായിട്ടുള്ളവയാണ്. തെങ്ങില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചുമാത്രം പുലര്‍ന്നു പോകുന്ന നിരവധി കുടുംബങ്ങളുണ്ട് നമ്മുടെ കേരളത്തില്‍. തേങ്ങയും വെളിച്ചെണ്ണയും കയറും കയറുല്‍പ്പന്നങ്ങളുമെല്ലാം അതില്‍നിന്നുണ്ടായതാണ്. ഇനി ഉപയോഗമില്ലെന്നു കരുതി പുറത്തുകളയുന്ന മറ്റൊന്നിനെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ചകിരിച്ചോറ്.... അയ്യേ എന്നു കരുതി ഉപേക്ഷിക്കേണ്ട. കയറുത്പാദനത്തിനു ശേഷം പുറത്തുകളയുന്ന ചകിരിച്ചോറ് ഒന്നാംതരം ജൈവവളമാണ്. കയര്‍ ബോര്‍ഡിന്റെ ഗവേഷണ വിഭാഗമായ കേന്ദ്ര കയര്‍ ഗവേഷണ സ്ഥാപനമാണ് ഇതിനുള്ള സങ്കേതം വികസിപ്പിച്ചെടുത്തത്.  

ഇന്ത്യയില്‍ ഓരോ വര്‍ഷവും 5 ലക്ഷം ടണ്‍ ചകിരിച്ചോറ് പാഴായിപ്പോകുന്നുണ്ട്. കമ്പോസ്റ്റ് ചെയ്യുന്നതിലൂടെ ഇതില്‍ നിന്നും മൂന്നുലക്ഷത്തോളം ടണ്‍ ജൈവവളം ഉത്പാദിപ്പിക്കാവുന്നതാണ്.  ജൈവപോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ചകിരിച്ചോറ് പല കയറുത്പാദന കേന്ദ്രങ്ങളിലും പരിസര മലിനീകരണമുണ്ടാക്കുന്നുണ്ടെന്നതും പുതിയ സമീപനത്തെ പ്രസക്തമാക്കുന്നുണ്ട്.
ചകിരിച്ചോറ് ജൈവവളമായി രൂപാന്തരപ്പെടുത്തുന്ന പ്രക്രിയ വളരെ ലളിതമാണ്.  കയര്‍ ഗവേഷണ കേന്ദ്രം തയ്യാറാക്കിയ പിത്ത് പ്ലസ്, യൂറിയയോടൊപ്പം ചകിരിച്ചോറില്‍ ചേര്‍ത്താണ് കമ്പോസ്റ്റ് തയ്യാറാക്കുന്നത്.  100 കിലോ ഗ്രാം ചകിരിച്ചോറിന് 400 ഗ്രാം പിത്ത്  പ്ലസ് ചേര്‍ക്കണം.  അതിനു മുകളില്‍ വീണ്ടും ചകിരിച്ചോറും പിത്ത്പ്ലസും യൂറിയയും ചേര്‍ത്ത് വെള്ളമൊഴിച്ചു കൊടുത്ത് 30 ദിവസത്തിനകം ജൈവവളം തയ്യാറാകും.  ഇതില്‍ 24:1  എന്ന അനുപാതത്തില്‍ കാര്‍ബണും നൈട്രജനും അടങ്ങിയിരിക്കുന്നു. ലളിതമായ ഈ സാങ്കേികവിദ്യയിലൂടെ മണ്ണിനും വിളകള്‍ക്കും ഉത്തമമായ ജൈവവളമാണ് ലഭിക്കുന്നതെന്നാണ് പറയുന്നത്. 

Share:
Scroll To Top